ഒരു മുറിക്ക് അതിനുള്ളിലെ യാതൊന്നും മാറ്റാതെ തന്നെ മാറാൻ കഴിയും. ഫർണിച്ചറുകൾ എവിടെയായിരുന്നോ അവിടെത്തന്നെ ഇരിക്കുന്നു. തറയിൽ വീഴുന്ന വെളിച്ചത്തിനും മാറ്റമില്ല. അടുത്ത മുറിയിൽ നിന്ന് വരുന്ന ശബ്ദങ്ങളും പഴയതുപോലെ തന്നെ. എന്നിട്ടും, ഒരു വൈകുന്നേരം ആ മുറി നമുക്ക് വളരെ ഊഷ്മളവും പരിചിതവുമായി തോന്നും; എന്നാൽ മറ്റൊരു വൈകുന്നേരം അത് വല്ലാതെ ചെറുതായി, നമ്മെ ശ്വാസംമുട്ടിക്കുന്ന ഒരിടമായി അനുഭവപ്പെടും.
മുറിയിലെ ഒന്നിനും മാറ്റം സംഭവിച്ചിട്ടില്ല. മാറിയത് നമ്മളാണ്.
നമ്മൾ പോലുമറിയാതെ വളരെ നിശബ്ദമായാണ് അത് സംഭവിക്കുന്നത്. നമ്മൾ ലോകത്തെ നോക്കിക്കാണുകയാണെന്ന് നമ്മൾ ചിന്തിക്കുന്നു, എന്നാൽ മിക്കപ്പോഴും നമ്മൾ നമ്മളിലൂടെ തന്നെയാണ് ലോകത്തെ കാണുന്നത്.
ക്ഷീണിച്ച ഒരു മനസ്സ് എന്തിലും എളുപ്പത്തിൽ അസ്വസ്ഥത കണ്ടെത്തും. ഉത്കണ്ഠയുള്ള ഒരു മനസ്സ് വളരെ സാധാരണമായ വാക്കുകളിൽ പോലും അപകടം മണക്കും. മുറിവേറ്റ ഒരു ഹൃദയത്തിന് മറ്റൊരാളുടെ നിശബ്ദതയെ ഒരു തിരസ്കരണമായി വ്യാഖ്യാനിക്കാൻ കഴിയും; അവരുടെ തിരക്കുകളെ അവഗണനയായും, അവരുടെ അകലത്തെ താൻ ഇത്രകാലവും ഭയപ്പെട്ടിരുന്ന കാര്യങ്ങൾ സത്യമാണെന്നതിനുള്ള തെളിവായും മാറ്റാൻ അതിന് കഴിയും.
എന്നാൽ ശാന്തമായ മറ്റൊരു ദിവസം, അതേ നിശബ്ദതയ്ക്ക് യാതൊരു അർത്ഥവും ഉണ്ടാകണമെന്നില്ല.
മനുഷ്യനായിരിക്കുന്നതിലെ ഏറ്റവും അസ്വസ്ഥജനകമായ കാര്യങ്ങളിലൊന്നാണിത്. നാം കാണുന്നതിൽ എത്രമാത്രം ഈ ലോകത്തിന്റേതാണെന്നും, എത്രമാത്രം നാം അതിലേക്ക് കൂട്ടിച്ചേർത്തതാണെന്നും നമുക്കൊരിക്കലും പൂർണ്ണമായി ഉറപ്പിക്കാൻ കഴിയില്ല.
ബുദ്ധിമുട്ടേറിയ ഒരു പ്രഭാതം ഒരു നിഴൽപോലെ ഉച്ചതിരിഞ്ഞും നമ്മെ പിന്തുടർന്നേക്കാം. ആരോ ഒരാൾ അശ്രദ്ധമായി എന്തോ പറയുന്നു, ട്രാഫിക് ബ്ലോക്കിൽ വാഹനം പതുക്കെയാകുന്നു, ഒരു മെസ്സേജിന് മറുപടി ലഭിക്കുന്നില്ല… അങ്ങനെ ആകെ വഷളായ ഒരു മണിക്കൂറിനുചുറ്റും ആ ദിവസം മുഴുവൻ കറങ്ങാൻ തുടങ്ങുന്നു. വൈകുന്നേരമാകുമ്പോഴേക്കും, നമ്മുടെ ഈ സങ്കടങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മനുഷ്യർ പോലും ആ മോശം അന്തരീക്ഷത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു.
ആദ്യത്തെ ആ സംഭവം ഒരുപക്ഷേ കുറച്ച് മിനിറ്റുകൾ മാത്രമേ നീണ്ടുനിന്നിട്ടുണ്ടാകൂ. എന്നാൽ നമ്മുടെ ഉള്ളിൽ അത് മണിക്കൂറുകളോളം തുടരുന്നു.
ജീവിതം ഇതേപോലെ തന്നെ സങ്കീർണ്ണമായി തുടരുന്ന മറ്റ് ചില ദിവസങ്ങളുണ്ട്. അന്നും പണികൾ ബാക്കിയുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിയിട്ടുണ്ടാകില്ല. പ്രിയപ്പെട്ടവരുമായുള്ള പ്രശ്നങ്ങൾ അവിടെത്തന്നെയുണ്ടാകും. ഭാവി പെട്ടെന്നൊന്നും ശോഭനമായിട്ടുണ്ടാകില്ല. എങ്കിലും അന്ന് നാം അതിലൂടെ കടന്നുപോകുന്നത് മറ്റൊരു രീതിയിലായിരിക്കും.
കാരണം അന്ന് മനസ്സ് ഇതെല്ലാമായി ഒരേസമയം പൊരുതുകയാകില്ല.
വൈകിവന്ന ഒരു മറുപടി അന്ന് വെറുമൊരു മറുപടി മാത്രമാണ്. ഒരു തെറ്റ് വെറുമൊരു തെറ്റ് മാത്രമാണ്. മോശമായ ഒരു ദിവസത്തെ അന്ന് നാം മോശമായ ഒരു ജീവിതമാക്കി മാറ്റില്ല. ഓരോ അനിശ്ചിതത്വങ്ങളെയും നാം നമ്മെക്കുറിച്ചുള്ള അന്തിമവിധിയായി വ്യാഖ്യാനിക്കില്ല.
അന്ന് ലോകം കുറച്ചുകൂടി കരുണയുള്ളതായി നമുക്ക് തോന്നും; സത്യത്തിൽ ലോകം പുതുതായി യാതൊരു കാരുണ്യവും നമ്മോട് കാണിച്ചിട്ടില്ലെങ്കിൽ കൂടി.
ജീവിതം ഒന്ന് നേരെയായിക്കഴിഞ്ഞാൽ പിന്നെ സമാധാനമായി എന്ന് നമ്മൾ എപ്പോഴും വിശ്വസിക്കാറുണ്ട്. ആ ബുദ്ധിമുട്ടുള്ള സംസാരം ഒന്ന് കഴിഞ്ഞോട്ടെ, ആ ബില്ലുകൾ ഒന്ന് അടച്ചുതീർത്തോട്ടെ, ശരീരത്തിന്റെ ഈ ബുദ്ധിമുട്ടുകൾ ഒന്നൊഴിഞ്ഞോട്ടെ, കുട്ടിയൊന്ന് സെറ്റിലാകട്ടെ, ജോലിയിലെ ഈ പ്രശ്നങ്ങളൊന്ന് മാറട്ടെ, ആ മറുപടിയൊന്ന് വരട്ടെ… എന്നിട്ട് വേണം സ്വസ്ഥമായിരിക്കാൻ എന്ന് നാം ചിന്തിക്കുന്നു.
എന്നാൽ തീർന്നുപോയ ഒരു പ്രശ്നത്തിന്റെ കസേരയിലേക്ക് മറ്റൊന്നിനെ കൊണ്ടുവന്നിരുത്തുക എന്നത് ജീവിതത്തിന്റെ ഒരു ശീലമാണ്. ഒരു ഉത്കണ്ഠ പോകുമ്പോൾ മറ്റൊന്ന് അവിടെ വന്നിരിക്കും.
നമ്മുടെ ശ്രദ്ധ ആവശ്യമില്ലാത്ത, തികച്ചും സ്വതന്ത്രമായ ഒരു സമയം ജീവിതത്തിൽ വളരെ അപൂർവ്വമായേ ഉണ്ടാകൂ.
അതുകൊണ്ടായിരിക്കാം നാം സമാധാനത്തെ ഇത്രയെളുപ്പത്തിൽ നാളത്തേക്കായി മാറ്റിവെക്കുന്നത്. ഇന്നത്തെ ബുദ്ധിമുട്ടുകളെ അതിജീവിച്ചാൽ ഭാവിയിൽ നമുക്ക് ലഭിക്കാൻ പോകുന്ന ഒരു സമ്മാനമായി നാം സമാധാനത്തെ കാണുന്നു. എന്നാൽ ഈ കാത്തിരിപ്പിനിടയിൽ, നമ്മുടെ വർത്തമാനകാലം പതിയെ കഴിഞ്ഞകാലമായി മാറിക്കൊണ്ടിരിക്കുന്നു.
ഈ വർഷങ്ങൾ തന്നെ നമുക്ക് നഷ്ടപ്പെട്ടുപോകാം. വലിയ ദുരന്തങ്ങളിലൂടെയോ നാടകീയമായോ ആകണമെന്നില്ല. എപ്പോഴും എവിടെയോ ജീവിക്കുന്ന നമ്മുടെ ആ ശീലത്തിലൂടെ വളരെ നിശബ്ദമായി അത് സംഭവിക്കാം.
നാളെയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നമ്മൾ തീൻമേശയ്ക്കരികിലിരിക്കും. നമ്മളെന്ത് മറുപടി പറയണം എന്ന് ആലോചിച്ചുകൊണ്ടാകും നാം മറ്റൊരാളെ കേൾക്കുന്നത്. ജോലിസ്ഥലത്തുണ്ടായ ഒരു വഴക്കും ചുമന്നുകൊണ്ടാകും നമ്മൾ വീട്ടിലേക്ക് കയറിവരുന്നത്. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു ജീവിതത്തിൽ മനസ്സുകൊണ്ട് ജീവിച്ചുകൊണ്ടാകും നാം പ്രിയപ്പെട്ടവർക്കൊപ്പം ഉറങ്ങാൻ കിടക്കുന്നത്.
ശരീരം അവിടെയുണ്ടാകും, എന്നാൽ മനസ്സ് എപ്പോഴും മറ്റെവിടെയോ ആയിരിക്കും.
മനസ്സ് ഒപ്പമില്ലാത്തതുകൊണ്ട് തന്നെ, സാധാരണ ജീവിതം അതിന്റെ ഏറ്റവും മോശമായ രീതിയിൽ വളരെ സാധാരണമായി നമുക്ക് തോന്നാൻ തുടങ്ങുന്നു. ഒരു ഭക്ഷണം വെറുമൊരു ഭക്ഷണം മാത്രമായി ചുരുങ്ങുന്നു. പരിചിതമായ ഒരു ശബ്ദം വെറുമൊരു പശ്ചാത്തല ശബ്ദമായി മാറുന്നു. വീട്ടിലേക്കുള്ള യാത്ര രണ്ട് ഉത്തരവാദിത്തങ്ങൾക്കിടയിലുള്ള വെറുമൊരു ദൂരം മാത്രമാകുന്നു. അരികിലുള്ള മനുഷ്യർ നമ്മുടെ ദിവസങ്ങളിലെ ഫർണിച്ചറുകൾ പോലെയാകുന്നു: എപ്പോഴും അവിടെയുള്ളതുകൊണ്ട് തന്നെ നാം അവരെ ശ്രദ്ധിക്കാതെ പോകുന്നു.
ആ നിമിഷങ്ങളിൽ എന്തൊക്കെയുണ്ടായിരുന്നു എന്ന് വളരെ വൈകിയാകും നാം തിരിച്ചറിയുക.
അടുക്കളയിൽ ആരോ നടക്കുന്ന ശബ്ദം. മറ്റൊരു മുറിയിൽ നിന്ന് ഒരു കുട്ടി വിളിക്കുന്ന ശബ്ദം. യാതൊരു കാരണവുമില്ലാതെ ഒരു സുഹൃത്ത് അയക്കുന്ന മെസ്സേജ്. വീട്ടിലെത്തുമ്പോൾ അവിടെയൊരാൾ കാത്തിരിപ്പുണ്ടല്ലോ എന്ന തോന്നൽ നൽകുന്ന വലിയ ആശ്വാസം. അതൊന്നും അത്ര പ്രധാനപ്പെട്ടതല്ല എന്ന് തോന്നും, ആ ശബ്ദങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാകുന്നതുവരെ.
ഒരു ജീവിതത്തെ പൂർണ്ണമാക്കുന്ന പല കാര്യങ്ങളും അത് സംഭവിക്കുമ്പോൾ വലിയ ബഹളങ്ങളോടെയാകില്ല വരുന്നത്. അത് ഓർത്തുവെക്കേണ്ടത്ര പ്രധാനപ്പെട്ടതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുകയുമില്ല. അതങ്ങനെ ആവർത്തിച്ചുകൊണ്ടേയിരിക്കും, ഒരു ദിവസം അതവസാനിക്കുന്നതുവരെ. അപ്പോഴാകും നമ്മുടെ ജീവിതത്തിന് അതൊരു രൂപം നൽകുന്നുണ്ടായിരുന്നു എന്ന് നാം കാണുക.
ഉള്ളിൽ സമാധാനമുള്ള ഒരാൾ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരാളാകണമെന്നില്ല. സമാധാനമുണ്ടെന്ന് കരുതി സങ്കടങ്ങൾ ഇല്ലാതാകില്ല, അനീതികളെ എളുപ്പത്തിൽ അംഗീകരിക്കാനും കഴിയില്ല. നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്ന ചില അനുഭവങ്ങൾ ഉണ്ടാകും. പാഠങ്ങളായി ചുരുക്കി എഴുതാൻ കഴിയാത്ത ചില നഷ്ടങ്ങളുണ്ടാകും. ചില മനുഷ്യരിൽ നിന്നുള്ള അകലം, അതൊരു കയ്പ്പല്ല, മറിച്ച് വിവേകമായിരിക്കും.
വേദനകളെ ഇല്ലാതാക്കുന്നതല്ല സമാധാനം. ജീവിതം നമ്മോട് സംസാരിക്കുന്ന ഒരേയൊരു ഭാഷ വേദനയുടേതായിരിക്കരുത് എന്ന തീരുമാനമാണത്.
സങ്കടങ്ങളിലൂടെ കടന്നുപോകുമ്പോഴും ഒരാൾക്ക് വൈകുന്നേരത്തെ മനോഹരമായ ആകാശം കാണാൻ കഴിഞ്ഞേക്കാം. ഭയപ്പെട്ടിരിക്കുമ്പോഴും രാത്രി ഭക്ഷണത്തിനിടയിൽ ഒരാൾക്ക് ചിരിക്കാൻ കഴിഞ്ഞേക്കാം. വലിയ അനിശ്ചിതത്വങ്ങൾക്കിടയിലും ഒരു കുടുംബം നാളത്തേക്കുള്ള മേശ ഒരുക്കിവെച്ചേക്കാം. സങ്കടങ്ങൾ തീരുന്നതുവരെ സൗന്ദര്യം എപ്പോഴും പുറത്ത് കാത്തുനിൽക്കാറില്ല.
അവ രണ്ടും മിക്കപ്പോഴും ഒരേ വീട്ടിൽ തന്നെയാകും താമസിക്കുന്നത്.
അതുകൊണ്ടാണ് ഏറ്റവും സമാധാനമുള്ള ആളുകൾ എപ്പോഴും ഏറ്റവും കുറവ് കഷ്ടപ്പാടുകൾ അനുഭവിച്ചവരാകണമെന്നില്ല എന്ന് പറയുന്നത്. കടന്നുപോകുന്ന എല്ലാ വികാരങ്ങൾക്കുള്ളിലും സ്വന്തം വീട് പണിയരുത് എന്ന് പഠിച്ചവരാകാം അവർ.
ദേഷ്യം എന്നത് യഥാർത്ഥമാണെങ്കിലും അത് എക്കാലവും നിലനിൽക്കുന്നതല്ല എന്ന് അവർക്കറിയാം. ഭയം വലിയ ശബ്ദമുണ്ടാക്കുമെങ്കിലും അത് എപ്പോഴും സത്യമാകണമെന്നില്ല എന്ന് അവർക്കറിയാം. മനസ്സിലേക്ക് ഒരു ചിന്ത കടന്നുവന്നതുകൊണ്ട് മാത്രം അത് വിശ്വസിക്കേണ്ടതില്ല എന്ന് അവർക്കറിയാം.
സ്വന്തം മനസ്സിനോടുള്ള എല്ലാ തർക്കങ്ങളിലും അവർ ജയിക്കാറില്ല. മനസ്സിലേക്ക് വരുന്ന എല്ലാ ചിന്തകളെയും അവർ വലിയ ഉപദേശങ്ങളായി എടുക്കാറില്ല എന്ന് മാത്രം.
അതിൽ വലിയൊരു സ്വാതന്ത്ര്യമുണ്ട്.
മനസ്സ് എപ്പോഴും ഓരോ കഥകൾ പറഞ്ഞുകൊണ്ടിരിക്കും. അത് ശൂന്യതകളെ പൂരിപ്പിക്കും, അവസാനങ്ങൾ പ്രവചിക്കും, ഭാവങ്ങളെ വ്യാഖ്യാനിക്കും, പഴയ മുറിവുകൾ ഓർത്തെടുത്ത് പുതിയ മുഖങ്ങളിൽ ചേർത്തുവെക്കും. ഒരു ചെറിയ മൗനത്തെ തിരസ്കരണമായും, ചെറിയൊരു വൈകലിനെ വലിയ ദുരന്തമായും, മറ്റൊരാളുടെ വിജയത്തെ സ്വന്തം പരാജയത്തിനുള്ള തെളിവായും മാറ്റാൻ മനസ്സിന് കഴിയും.
മിക്കപ്പോഴും ഈ കഥകൾ വരുന്നത് നമ്മുടെ സ്വന്തം ശബ്ദത്തിൽ തന്നെയായതുകൊണ്ട് നാം അത് എളുപ്പത്തിൽ വിശ്വസിച്ചുപോകും.
എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചതിനും നാം അതിന് നൽകുന്ന അർത്ഥങ്ങൾക്കുമിടയിൽ ഒരു ചെറിയ അകലം സൃഷ്ടിക്കുകയാണ് സമാധാനം ചെയ്യുന്നത്.
ആ അകലത്തിൽ, മറ്റൊരു സാധ്യത നമുക്ക് മുന്നിൽ തെളിയും.
സുഹൃത്തിന് ഒരുപക്ഷേ നമ്മോട് അകൽച്ചയല്ല, വെറും ക്ഷീണമായിരിക്കാം. കൂടെ ജോലി ചെയ്യുന്ന ആൾ പുറത്ത് പറയാത്ത മറ്റെന്തെങ്കിലും പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാകാം. ഈ ദിവസം കുറച്ചു ബുദ്ധിമുട്ടേറിയതാണെങ്കിലും, ജീവിതം തന്നെ നശിച്ചുപോയിട്ടില്ലാതിരിക്കാം. നമ്മൾ ഒരു അനിശ്ചിതത്വത്തിലാണെങ്കിലും, വഴിതെറ്റിപ്പോയിട്ടുണ്ടാകില്ല.
ഇതുകൊണ്ട് പ്രശ്നങ്ങളൊന്നും തീരുന്നില്ല. എങ്കിലും അവിടെ ഒരു പുതിയ വാതിൽ തുറക്കപ്പെടുന്നു.
ലോകം നമുക്ക് ചുറ്റും മാത്രം കറങ്ങുന്ന ഒന്നല്ല എന്ന് നാം മനസ്സിലാക്കുന്നു. അടഞ്ഞ വാതിലുകളെല്ലാം നമുക്കുള്ള അപമാനമല്ല. എല്ലാ നിശബ്ദതകളും നമ്മെക്കുറിച്ചല്ല. ഓരോ വൈകലുകളും നാം അർഹിക്കുന്നതെന്തോ ജീവിതം നമ്മിൽ നിന്ന് പിടിച്ചുവാങ്ങുന്നതല്ല.
മനുഷ്യർ വീണ്ടും വെറും മനുഷ്യരായി മാറുന്നു, അല്ലാതെ നമ്മുടെ നിരാശകളുടെ കഥയിലെ കഥാപാത്രങ്ങളല്ലാതാകുന്നു.
അവരെ അങ്ങനെ കാണാൻ തുടങ്ങുമ്പോൾ, അഭിനയങ്ങളില്ലാതെ തന്നെ നാം കുറച്ചുകൂടി സൗമ്യരാകുന്നു. നാം കുറച്ചുകൂടി കേൾക്കാൻ തയ്യാറാകുന്നു. ഓരോ മൂർച്ചയുള്ള വാക്കിനും അതേ നാണയത്തിൽ നാം മറുപടി പറയുന്നില്ല. നമുക്കറിയാത്ത കാര്യങ്ങൾക്കായി നാം അവിടെ കുറച്ചിടം ബാക്കിവെക്കുന്നു.
നമ്മുടെ ഉള്ളിലെ ഈ അന്തരീക്ഷം നാം ചിന്തിക്കുന്നതിനേക്കാൾ ദൂരത്തേക്ക് സഞ്ചരിക്കും.
സമാധാനമുള്ള ഒരാൾക്ക് അധികം സംസാരിക്കാതെ തന്നെ ഒരു മുറിയെ മാറ്റാൻ കഴിയും. ദേഷ്യവുമുള്ള ഒരാൾക്കും അത് കഴിയും. നമ്മുടെ ഉള്ളിലെ കാലാവസ്ഥയുമായാണ് നാം അടുക്കളയിലേക്കും മീറ്റിംഗുകളിലേക്കും കാറുകളിലേക്കും ക്ലാസ് മുറികളിലേക്കും ഫോൺ വിളികളിലേക്കും പോകുന്നത്. നാം ഉള്ളിൽ കൊണ്ടുനടക്കുന്നത് പലപ്പോഴും പുറത്തേക്ക് പ്രതിഫലിക്കാറുണ്ട്.
നമ്മുടെ ക്ഷമ മറ്റൊരാൾക്ക് വലിയ ആശ്വാസമായേക്കാം. നമ്മുടെ ഉത്കണ്ഠ അവർക്ക് വിശദീകരിക്കാൻ കഴിയാത്ത ഒരു ഭാരമായി മാറിയേക്കാം. നമ്മുടെ ശ്രദ്ധ മറ്റൊരാൾക്ക് താൻ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടെന്ന തോന്നലുണ്ടാക്കാം. കൂടെയിരിക്കുമ്പോഴും നമ്മുടെ മനസ്സ് മറ്റെവിടെയോ ആണെങ്കിൽ അത് അവരെ വല്ലാതെ ഏകാകികളാക്കാം.
നമ്മുടെ ഉള്ളിലെ ലോകം ഒരിക്കലും പൂർണ്ണമായും നമുക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കില്ല.
എങ്കിലും, സമാധാനത്തെ നമ്മൾ നേടിയെടുക്കേണ്ട മറ്റൊരു ലക്ഷ്യമായി മാറ്റരുത്; നമ്മെത്തന്നെ അളക്കാനുള്ള മറ്റൊരു അളവുകോലായി അതിനെ കാണരുത്. മനുഷ്യരായാൽ എല്ലാറ്റിലും ശാന്തരായിരിക്കാൻ കഴിയില്ല. നമ്മൾ ക്ഷീണിക്കും. നമ്മൾ മോശമായി പ്രതികരിക്കും. ഇന്നലെയെ നമ്മൾ ഇന്നത്തേക്ക് വലിച്ചിഴക്കും. നമ്മുടെ ഭയമാണ് ഇത്രനേരം നമ്മിലൂടെ സംസാരിച്ചതെന്ന് ചിലപ്പോൾ വളരെ വൈകിയാകും നാം തിരിച്ചറിയുക.
അതൊക്കെ ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.
പക്ഷേ, ചിലപ്പോഴൊക്കെ ഈ ബഹളങ്ങളെ ചിലത് വന്ന് തടസ്സപ്പെടുത്തും.
പരിചിതമായ ഒരു പാട്ട് കേൾക്കുമ്പോൾ. ആരെങ്കിലും അപ്രതീക്ഷിതമായി തമാശ പറയുമ്പോൾ. നാം ശ്രദ്ധിക്കാൻ മറന്നുപോയ ഒരു പ്രത്യേക കോണിലൂടെ മുറിയിലേക്ക് വെളിച്ചം വരുമ്പോൾ. ഒന്നും പറയാതെ ഒരു കുഞ്ഞ് നമ്മുടെ കയ്യിൽ കയറി പിടിക്കുമ്പോൾ… ചില നിമിഷങ്ങളിലെങ്കിലും മനസ്സ് അതിന്റെ പിടുത്തം വിടും.
ലോകം മാറിയിട്ടില്ല. അത് വീണ്ടും നമുക്ക് മുന്നിൽ തെളിഞ്ഞുവന്നു എന്ന് മാത്രം.
നമുക്ക് സമാധാനമുണ്ടെങ്കിൽ മാത്രമേ ജീവിതം മനോഹരമാകൂ എന്നല്ല, മറിച്ച് നമ്മുടെ ഉള്ളിൽ നമ്മൾ നമ്മളോട് തന്നെ യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഈ സൗന്ദര്യം നമുക്ക് അപ്രാപ്യമായിരിക്കും എന്നതാണ് സത്യം.
അത് ചിലപ്പോൾ നമ്മുടെ വളരെ അടുത്തായിരിക്കും. വളരെ സാധാരണമായിരിക്കാം. എന്നാൽ തിരക്കുകൾ നിറഞ്ഞ ഒരു മനസ്സിന് അതിനെ സ്വീകരിക്കാൻ ഒരിടമുണ്ടാകില്ല.
ചായക്കപ്പ് ചൂടുള്ളതാണ്. വൈകുന്നേരം ശാന്തമാണ്. നമുക്ക് പ്രിയപ്പെട്ട ആരോ ഒരാൾ അവരുടെ ദിവസത്തെക്കുറിച്ച് നമ്മോട് പറയുന്നു. അവിടെ അസാധാരണമായി യാതൊന്നും സംഭവിക്കുന്നില്ല.
എന്നിട്ടും, ആ ഒരു നിമിഷം നമ്മൾ പൂർണ്ണമായും അവിടെത്തന്നെയാണ്.
ആ നിമിഷം മഹത്തായ ഒന്നായി മാറുന്നില്ല. പക്ഷേ അതുതന്നെ ധാരാളമാണെന്ന് നമുക്ക് തോന്നുന്നു.
ഒരുപക്ഷേ സമാധാനത്തിന്റെ ഏറ്റവും സത്യസന്ധമായ രൂപം ഇതായിരിക്കാം: ജീവിതം അവസാനം പൂർണ്ണമായി എന്ന് തോന്നുന്നതിലല്ല; മറിച്ച് ജീവിതത്തെ സ്വീകരിക്കാൻ അത് പൂർണ്ണമാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന് തിരിച്ചറിയുന്നതിൽ.
പുറത്തുള്ള ലോകത്ത് എപ്പോഴും ബഹളങ്ങളുണ്ടാകും, നിരാശകളുണ്ടാകും, മാറ്റങ്ങളുണ്ടാകും. അതിനൊപ്പം തന്നെ വലിയ ശബ്ദങ്ങളില്ലാതെ വരുന്ന കാരുണ്യവും സൗന്ദര്യവും ചെറിയ ചെറിയ ആശ്വാസങ്ങളും അവിടെയുണ്ടാകും.
നമ്മൾ എന്താണ് കാണുന്നത് എന്നത്, നമ്മൾ ഈ കാഴ്ചയിലേക്ക് എന്താണ് കൊണ്ടുവന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.
ചില ദിവസങ്ങളിൽ ലോകം ശരിക്കും കഠിനമായിരിക്കും. മറ്റ് ചിലപ്പോൾ, കഠിനമായ ഒരു മണിക്കൂറിലൂടെ നമ്മൾ ലോകത്തെ നോക്കിക്കാണുകയാകാം.
ആ വ്യത്യാസം തിരിച്ചറിയാൻ പഠിക്കുന്നതിൽ വലിയൊരു ആർദ്രതയുണ്ട്.
ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്. Instagram link for some visual updates.
