ജനാലപ്പടിയിൽ ജീവന്റെ യാതൊരു ലക്ഷണവുമില്ലാതെ ഞാനൊരു ചെടിച്ചട്ടി കുറെക്കാലം സൂക്ഷിച്ചിരുന്നു. എന്തിനാണ് ഞാനത് അവിടെ വെച്ചിരിക്കുന്നതെന്ന് പോലും എനിക്കോർമ്മയുണ്ടായിരുന്നില്ല. അതിലെ മണ്ണ് വരണ്ടുണങ്ങി, വിളറിയിരുന്നു. ഒരു പ്രതീക്ഷയുമില്ലാതെ, വെറുമൊരു കുറ്റബോധത്തിന്റെ പേരിൽ മാത്രമാണ് ഞാൻ അതിൽ വെള്ളമൊഴിച്ചിരുന്നത്. എന്നാൽ തികച്ചും സാധാരണമായ ഒരു പ്രഭാതത്തിൽ, എന്റെ ശ്രദ്ധ മറ്റെന്തിലോ ആയിരുന്ന ഒരു നിമിഷത്തിൽ, അവിടെയൊരു പച്ചപ്പ് തലനീട്ടി.
മാറ്റങ്ങളുടെ പടിവാതിലുകൾ അങ്ങനെയാണ്. അവ വരവറിയിച്ചുകൊണ്ടല്ല തുറക്കപ്പെടുന്നത്.
കാലവും വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്. ഒരു തത്വശാസ്ത്രമായല്ല, മറിച്ച് നാമെല്ലാവരും വളരെ മോശമായി മാത്രം കൈകാര്യം ചെയ്യുന്ന ഒരു ദൈനംദിന ശീലമെന്ന നിലയിൽ. എപ്പോഴെങ്കിലും ഈ അവസ്ഥകൾ മാറുമെന്നും, ജീവിതത്തിലെ കഠിനമായ ഋതുക്കൾ എക്കാലവും അങ്ങനെതന്നെ നിന്നിട്ടില്ലെന്നും നമ്മുടെയുള്ളിലെവിടെയോ നമുക്കറിയാം. നമ്മളിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലങ്ങളെയും നാം ഇതിനോടകം അതിജീവിച്ചിട്ടുണ്ടെന്നും അറിയാം. എന്നിട്ടും, നീണ്ട ഒരു ശൈത്യകാലത്തിന്റെ മരവിപ്പിൽ നിൽക്കുമ്പോൾ ഈ അറിവുകളൊന്നും നമ്മെ സഹായിക്കുന്നില്ല. അറിവ് ഒരിടത്തും, ആശ്വാസം മറ്റൊരിടത്തുമായി നിൽക്കുന്നു. അവയ്ക്കിടയിലുള്ള ആ ദൂരത്തിലാണ് നമ്മുടെ സങ്കടങ്ങളത്രയും ജീവിക്കുന്നത്.
അറബിയിൽ ‘സബർ‘ (sabr) എന്നൊരു വാക്കുണ്ട്. സാധാരണയായി ‘ക്ഷമ’ എന്നാണ് അതിനർത്ഥം പറയാറുള്ളതെങ്കിലും, ആ വാക്കിന്റെ യഥാർത്ഥ ആഴം ഉൾക്കൊള്ളാൻ അതിന് കഴിയില്ല. ‘സബർ’ എന്നത് ഒരുതരം അടിയുറച്ചുനിൽപ്പാണ്. തകർന്നുവീഴാൻ ഏറ്റവും എളുപ്പമുള്ളൊരു നിമിഷത്തിൽ, അതിന് നിന്നുനൽകാതെ പിടിച്ചുനിൽക്കാൻ തീരുമാനിക്കുന്ന ഒരു അവസ്ഥ. എല്ലാം സുഗമമായി പോകുന്ന ഒരാളുടെ ക്ഷമയല്ല അത്; മറിച്ച്, ഒന്നും ശരിയല്ലാത്ത അവസ്ഥയിലും അവിടെത്തന്നെ തുടരാൻ തീരുമാനിക്കുന്ന ഒരാളുടെ ക്ഷമയാണത്.
ഈ പേര് പോലുമറിയാതെ നമ്മളിൽ പലരും ‘സബർ’ ശീലിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ഞാൻ അങ്ങനെ ചെയ്യാറുണ്ട്, അല്ലെങ്കിൽ അതിന് ശ്രമിക്കാറുണ്ട്. ചില ദിവസങ്ങളിൽ ഞാൻ അതിൽ പൂർണ്ണമായും പരാജയപ്പെടും.
ഞാൻ ആഗ്രഹിക്കുന്നതിനേക്കാൾ വേഗത്തിൽ എനിക്ക് ക്ഷമ നശിക്കാറുണ്ട്. കാര്യങ്ങൾ മുന്നോട്ട് പോകാതിരിക്കുമ്പോൾ, പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാതിരിക്കുമ്പോൾ, ഉള്ളിലെ നീറുന്ന വേദന വല്ലാതെ നീണ്ടുപോകുമ്പോൾ… അതൊരു കൂർത്ത മുനയായി മാറുന്നത് ഞാൻ അറിയാറുണ്ട്. പറയാനാഗ്രഹിക്കാത്ത പലതും ഞാൻ പറഞ്ഞിട്ടുണ്ട്. വിശാലമാകേണ്ടയിടത്ത് ഞാൻ ചുരുങ്ങിപ്പോയിട്ടുണ്ട്. ചൂട് പകരേണ്ടിയിരുന്ന എന്റെയുള്ളിലെ തീ, പലതിനെയും ചുട്ടെരിച്ചിട്ടുണ്ട്. ഇതൊരു കുറ്റസമ്മതമല്ല, എന്നെക്കുറിച്ചുള്ള സത്യസന്ധമായ ഒരു വിലയിരുത്തൽ മാത്രമാണ്. നിശ്ചലമായിരിക്കേണ്ടതിന്റെ വിലയറിയാമായിരുന്നിട്ടും ഞാൻ അസ്വസ്ഥനാകാറുണ്ട്. കാര്യങ്ങളെ ദീർഘവീക്ഷണത്തോടെ കാണാൻ ശ്രമിക്കുമ്പോഴും, പെട്ടെന്നുള്ള തിരിച്ചടികളിൽ ഞാൻ പതറിപ്പോകാറുണ്ട്.
പക്ഷേ, അതിൽ തെറ്റില്ലെന്ന് ഞാൻ കരുതുന്നു. വളരെ മനോഹരമായ ഒരു ആശയം ഉള്ളിൽ കൊണ്ടുനടക്കുമ്പോഴും, അത് പ്രാവർത്തികമാക്കുന്നതിൽ നമുക്ക് പരാജയപ്പെടാം. കുറച്ചുകൂടി നന്നാകണം എന്ന ആ ആഗ്രഹം തന്നെ, പുതിയൊരു മനുഷ്യനായി മാറുന്നതിന്റെ ഒരു തുടക്കമാണ്.
എന്നിലും എനിക്ക് പ്രിയപ്പെട്ടവരിലും ഞാൻ കണ്ടിട്ടുള്ള ഒരു കാര്യമുണ്ട്. മാറ്റങ്ങൾക്കായി കാത്തിരിക്കുന്നത് കണ്ടാൽ, എവിടെയോ കുടുങ്ങിക്കിടക്കുകയാണെന്നേ പലപ്പോഴും തോന്നൂ. പുറത്തുനിന്ന് നോക്കുന്നവർക്കും, ചിലപ്പോൾ നമുക്ക് തന്നെയും അങ്ങനെ തോന്നും. അത്യാവശ്യമായ ഒരു മാറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണോ, അതോ എന്നോ അവസാനിക്കേണ്ടിയിരുന്ന ഒന്നിനെ നാം വെറുതെ വലിച്ചുനീട്ടുകയാണോ എന്ന് എപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. ആ അനിശ്ചിതത്വം വലിയൊരു ഭാരമാണ്. ഇതിൽ ഏത് കാത്തിരിപ്പിലൂടെയാണ് നാം കടന്നുപോകുന്നത് എന്നറിയാത്ത അവസ്ഥ എത്രമാത്രം തളർത്തുന്നതാണെന്ന് ആരും അധികം സംസാരിക്കാറില്ല.
എന്നാൽ പൂക്കൾക്കും ഇതൊന്നും അറിയില്ലല്ലോ. ജനുവരിയിലെ ഇരുട്ടിൽ മണ്ണിനടിയിൽ കിടക്കുന്ന ഒരു വിത്തിന്, വസന്തത്തിന്റെ ചൂട് വരുന്നുണ്ടോ എന്ന് അറിയില്ല. ഒരു തെളിവുമില്ലാതെ, ഒരാശ്വാസവാക്കുമില്ലാതെ, ആരും കാണാതെ ആ ഇരുട്ടിൽ അത് ജീവന്റെ ഒരു തുടിപ്പ് കാത്തുവെക്കുക മാത്രമാണ് ചെയ്യുന്നത്.
ഒരുപക്ഷേ വിശ്വാസത്തെക്കുറിച്ച് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല നിർവ്വചനം ഇതായിരിക്കും. ഫലങ്ങളെക്കുറിച്ചുള്ള ഉറപ്പല്ല അത്, മറിച്ച് എപ്പോഴെങ്കിലും പൂവിടും എന്ന വിശ്വാസത്തിൽ ആ രൂപത്തിൽ തന്നെ തുടരാനുള്ള ഒരു മനസ്സാണ്.
സങ്കടങ്ങളുടെ കാര്യവും വളരെ വിചിത്രമാണ്. അതിലൂടെ കടന്നുപോകുമ്പോൾ, അതൊരു കെട്ടിടം പോലെ നമുക്ക് ചുറ്റും നിൽക്കുന്നതായി തോന്നും. ആ കെട്ടിടത്തിനുള്ളിലെ ഒരു വസ്തുവല്ല, മറിച്ച് കെട്ടിടം തന്നെയാണ് സങ്കടമെന്ന് തോന്നും. അത് മാറ്റിയാൽ ഭിത്തികൾ തകർന്നുവീഴുന്നതുപോലെ. അങ്ങനെ നാം വളരെ കരുതലോടെ അതിനുചുറ്റും നടക്കുന്നു, അതിനുചുറ്റും ജീവിക്കുന്നു, ആ സങ്കടത്തിന്റെ അതിരുകൾക്കുള്ളിൽ നാം നമ്മുടെ ദിനചര്യകൾ ചിട്ടപ്പെടുത്തുന്നു. എന്നാൽ ഒരു ദിവസം നാം തിരിച്ചറിയും, ആ സങ്കടത്തെ ചുറ്റിപ്പറ്റിയുള്ള നടത്തം നാം അവസാനിപ്പിച്ചിരിക്കുന്നു എന്ന്. അത് അവിടെത്തന്നെ കാണുമായിരിക്കും, പക്ഷേ ഇപ്പോൾ അതൊരു കെട്ടിടമല്ല. അതെപ്പോഴാണ് മാറിയതെന്ന് നമുക്ക് ഓർമ്മയുണ്ടാകില്ല. നമ്മൾ മറ്റെന്തോ നോക്കിനിൽക്കുകയായിരുന്നു.
ഇതൊരു ആശ്വാസവാക്കാണെന്ന് ഞാൻ കരുതുന്നില്ല. ഇതൊരു സത്യം മാത്രമാണ്.
അവസാനം, ഞാൻ എപ്പോഴും തിരികെയെത്തുന്ന ഒരു ചിന്തയുണ്ട്. വളരെ ലളിതമായ ഒന്ന്. ആദ്യം കൃതജ്ഞത. പിന്നെ ക്ഷമ. അതിനുശേഷം വിശ്വാസം. ഇതൊരു ഫോർമുലയല്ല. തിരിഞ്ഞുനോക്കുമ്പോൾ മാത്രം വെളിപ്പെടുന്ന ഒരു തുടർച്ചയാണിത്. പഴയ കാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ ചിന്തിക്കും: “ഓ, അതായിരുന്നു ആ വർഷങ്ങൾ. എനിക്കറിയാതെ തന്നെ ഞാൻ അത് ചെയ്യുകയായിരുന്നു.”
ഏറ്റവും ആവശ്യമുള്ള സമയത്ത് കണ്ടെത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് കൃതജ്ഞത. അതുകൊണ്ടാണ് അത് ആദ്യമായി വരേണ്ടത് എന്ന് ഞാൻ പറയുന്നത്. അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് മറ്റെന്തിനെങ്കിലും വളരാൻ പാകത്തിൽ മണ്ണിനെ മയപ്പെടുത്താൻ അതിന് മാത്രമേ കഴിയൂ എന്നതുകൊണ്ടാണ്.
ഞാനിപ്പോഴും ഇത് പഠിച്ചുകൊണ്ടിരിക്കുകയാണ്. അപൂർണ്ണമായി, ആവർത്തിച്ച്, ചിലപ്പോഴൊക്കെ അബദ്ധങ്ങളിലൂടെ. പക്ഷേ ഇതൊക്കെ ഇപ്പോഴും എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പ്രതിസന്ധികളിൽ കുറച്ചുകൂടി ശാന്തതയുള്ള, ചൂടേറുമ്പോൾ പതറാത്ത, ബുദ്ധിമുട്ടുകളെ ഉൾക്കൊള്ളാൻ മനസ്സിൽ കുറച്ചുകൂടി ഇടമുള്ള ഒരാളായി മാറണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹം തന്നെ വലിയൊരു കാര്യമാണ്. അതൊരു ലക്ഷ്യസ്ഥാനമല്ല, മറിച്ച് ഒരു മുന്നേറ്റമാണ്. മുന്നോട്ട് പോകാൻ ഒരുപക്ഷേ അതുതന്നെ ധാരാളമായിരിക്കും.
ജനാലപ്പടിയിലെ ആ ചെടി ഇപ്പോൾ കുറച്ചുകൂടി വളർന്നിട്ടുണ്ട്. അതിന്റെ പേരെന്താണെന്ന് എനിക്കറിയില്ല. ഞാൻ അന്വേഷിച്ചിട്ടുമില്ല. എനിക്കതിഷ്ടമാണ്. പൂർണ്ണമായി മനസ്സിലാക്കാതെ തന്നെ ഒന്നിനെ ചേർത്തുപിടിക്കുക, എന്നിട്ടും അത് നമ്മോടൊപ്പം ജീവിക്കുന്നത് നോക്കിനിൽക്കുക… അതൊരു വല്ലാത്ത അനുഭവം തന്നെയാണ്.
ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.
