നാം ലോകത്തേക്ക് ചുമന്നുകൊണ്ടുപോകുന്ന ലോകം

ഒരു മുറിക്ക് അതിനുള്ളിലെ യാതൊന്നും മാറ്റാതെ തന്നെ മാറാൻ കഴിയും. ഫർണിച്ചറുകൾ എവിടെയായിരുന്നോ അവിടെത്തന്നെ ഇരിക്കുന്നു. തറയിൽ വീഴുന്ന വെളിച്ചത്തിനും മാറ്റമില്ല. അടുത്ത മുറിയിൽ നിന്ന് വരുന്ന ശബ്ദങ്ങളും പഴയതുപോലെ തന്നെ. എന്നിട്ടും, ഒരു വൈകുന്നേരം ആ മുറി നമുക്ക് വളരെ ഊഷ്മളവും പരിചിതവുമായി തോന്നും; എന്നാൽ മറ്റൊരു വൈകുന്നേരം അത് വല്ലാതെ ചെറുതായി, നമ്മെ ശ്വാസംമുട്ടിക്കുന്ന ഒരിടമായി അനുഭവപ്പെടും.

മുറിയിലെ ഒന്നിനും മാറ്റം സംഭവിച്ചിട്ടില്ല. മാറിയത് നമ്മളാണ്.

നമ്മൾ പോലുമറിയാതെ വളരെ നിശബ്ദമായാണ് അത് സംഭവിക്കുന്നത്. നമ്മൾ ലോകത്തെ നോക്കിക്കാണുകയാണെന്ന് നമ്മൾ ചിന്തിക്കുന്നു, എന്നാൽ മിക്കപ്പോഴും നമ്മൾ നമ്മളിലൂടെ തന്നെയാണ് ലോകത്തെ കാണുന്നത്.

ക്ഷീണിച്ച ഒരു മനസ്സ് എന്തിലും എളുപ്പത്തിൽ അസ്വസ്ഥത കണ്ടെത്തും. ഉത്കണ്ഠയുള്ള ഒരു മനസ്സ് വളരെ സാധാരണമായ വാക്കുകളിൽ പോലും അപകടം മണക്കും. മുറിവേറ്റ ഒരു ഹൃദയത്തിന് മറ്റൊരാളുടെ നിശബ്ദതയെ ഒരു തിരസ്കരണമായി വ്യാഖ്യാനിക്കാൻ കഴിയും; അവരുടെ തിരക്കുകളെ അവഗണനയായും, അവരുടെ അകലത്തെ താൻ ഇത്രകാലവും ഭയപ്പെട്ടിരുന്ന കാര്യങ്ങൾ സത്യമാണെന്നതിനുള്ള തെളിവായും മാറ്റാൻ അതിന് കഴിയും.

എന്നാൽ ശാന്തമായ മറ്റൊരു ദിവസം, അതേ നിശബ്ദതയ്ക്ക് യാതൊരു അർത്ഥവും ഉണ്ടാകണമെന്നില്ല.

മനുഷ്യനായിരിക്കുന്നതിലെ ഏറ്റവും അസ്വസ്ഥജനകമായ കാര്യങ്ങളിലൊന്നാണിത്. നാം കാണുന്നതിൽ എത്രമാത്രം ഈ ലോകത്തിന്റേതാണെന്നും, എത്രമാത്രം നാം അതിലേക്ക് കൂട്ടിച്ചേർത്തതാണെന്നും നമുക്കൊരിക്കലും പൂർണ്ണമായി ഉറപ്പിക്കാൻ കഴിയില്ല.

ബുദ്ധിമുട്ടേറിയ ഒരു പ്രഭാതം ഒരു നിഴൽപോലെ ഉച്ചതിരിഞ്ഞും നമ്മെ പിന്തുടർന്നേക്കാം. ആരോ ഒരാൾ അശ്രദ്ധമായി എന്തോ പറയുന്നു, ട്രാഫിക് ബ്ലോക്കിൽ വാഹനം പതുക്കെയാകുന്നു, ഒരു മെസ്സേജിന് മറുപടി ലഭിക്കുന്നില്ല… അങ്ങനെ ആകെ വഷളായ ഒരു മണിക്കൂറിനുചുറ്റും ആ ദിവസം മുഴുവൻ കറങ്ങാൻ തുടങ്ങുന്നു. വൈകുന്നേരമാകുമ്പോഴേക്കും, നമ്മുടെ ഈ സങ്കടങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മനുഷ്യർ പോലും ആ മോശം അന്തരീക്ഷത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു.

ആദ്യത്തെ ആ സംഭവം ഒരുപക്ഷേ കുറച്ച് മിനിറ്റുകൾ മാത്രമേ നീണ്ടുനിന്നിട്ടുണ്ടാകൂ. എന്നാൽ നമ്മുടെ ഉള്ളിൽ അത് മണിക്കൂറുകളോളം തുടരുന്നു.

ജീവിതം ഇതേപോലെ തന്നെ സങ്കീർണ്ണമായി തുടരുന്ന മറ്റ് ചില ദിവസങ്ങളുണ്ട്. അന്നും പണികൾ ബാക്കിയുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിയിട്ടുണ്ടാകില്ല. പ്രിയപ്പെട്ടവരുമായുള്ള പ്രശ്നങ്ങൾ അവിടെത്തന്നെയുണ്ടാകും. ഭാവി പെട്ടെന്നൊന്നും ശോഭനമായിട്ടുണ്ടാകില്ല. എങ്കിലും അന്ന് നാം അതിലൂടെ കടന്നുപോകുന്നത് മറ്റൊരു രീതിയിലായിരിക്കും.

കാരണം അന്ന് മനസ്സ് ഇതെല്ലാമായി ഒരേസമയം പൊരുതുകയാകില്ല.

വൈകിവന്ന ഒരു മറുപടി അന്ന് വെറുമൊരു മറുപടി മാത്രമാണ്. ഒരു തെറ്റ് വെറുമൊരു തെറ്റ് മാത്രമാണ്. മോശമായ ഒരു ദിവസത്തെ അന്ന് നാം മോശമായ ഒരു ജീവിതമാക്കി മാറ്റില്ല. ഓരോ അനിശ്ചിതത്വങ്ങളെയും നാം നമ്മെക്കുറിച്ചുള്ള അന്തിമവിധിയായി വ്യാഖ്യാനിക്കില്ല.

അന്ന് ലോകം കുറച്ചുകൂടി കരുണയുള്ളതായി നമുക്ക് തോന്നും; സത്യത്തിൽ ലോകം പുതുതായി യാതൊരു കാരുണ്യവും നമ്മോട് കാണിച്ചിട്ടില്ലെങ്കിൽ കൂടി.

ജീവിതം ഒന്ന് നേരെയായിക്കഴിഞ്ഞാൽ പിന്നെ സമാധാനമായി എന്ന് നമ്മൾ എപ്പോഴും വിശ്വസിക്കാറുണ്ട്. ആ ബുദ്ധിമുട്ടുള്ള സംസാരം ഒന്ന് കഴിഞ്ഞോട്ടെ, ആ ബില്ലുകൾ ഒന്ന് അടച്ചുതീർത്തോട്ടെ, ശരീരത്തിന്റെ ഈ ബുദ്ധിമുട്ടുകൾ ഒന്നൊഴിഞ്ഞോട്ടെ, കുട്ടിയൊന്ന് സെറ്റിലാകട്ടെ, ജോലിയിലെ ഈ പ്രശ്നങ്ങളൊന്ന് മാറട്ടെ, ആ മറുപടിയൊന്ന് വരട്ടെ… എന്നിട്ട് വേണം സ്വസ്ഥമായിരിക്കാൻ എന്ന് നാം ചിന്തിക്കുന്നു.

എന്നാൽ തീർന്നുപോയ ഒരു പ്രശ്നത്തിന്റെ കസേരയിലേക്ക് മറ്റൊന്നിനെ കൊണ്ടുവന്നിരുത്തുക എന്നത് ജീവിതത്തിന്റെ ഒരു ശീലമാണ്. ഒരു ഉത്കണ്ഠ പോകുമ്പോൾ മറ്റൊന്ന് അവിടെ വന്നിരിക്കും.

നമ്മുടെ ശ്രദ്ധ ആവശ്യമില്ലാത്ത, തികച്ചും സ്വതന്ത്രമായ ഒരു സമയം ജീവിതത്തിൽ വളരെ അപൂർവ്വമായേ ഉണ്ടാകൂ.

അതുകൊണ്ടായിരിക്കാം നാം സമാധാനത്തെ ഇത്രയെളുപ്പത്തിൽ നാളത്തേക്കായി മാറ്റിവെക്കുന്നത്. ഇന്നത്തെ ബുദ്ധിമുട്ടുകളെ അതിജീവിച്ചാൽ ഭാവിയിൽ നമുക്ക് ലഭിക്കാൻ പോകുന്ന ഒരു സമ്മാനമായി നാം സമാധാനത്തെ കാണുന്നു. എന്നാൽ ഈ കാത്തിരിപ്പിനിടയിൽ, നമ്മുടെ വർത്തമാനകാലം പതിയെ കഴിഞ്ഞകാലമായി മാറിക്കൊണ്ടിരിക്കുന്നു.

ഈ വർഷങ്ങൾ തന്നെ നമുക്ക് നഷ്ടപ്പെട്ടുപോകാം. വലിയ ദുരന്തങ്ങളിലൂടെയോ നാടകീയമായോ ആകണമെന്നില്ല. എപ്പോഴും എവിടെയോ ജീവിക്കുന്ന നമ്മുടെ ആ ശീലത്തിലൂടെ വളരെ നിശബ്ദമായി അത് സംഭവിക്കാം.

നാളെയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നമ്മൾ തീൻമേശയ്ക്കരികിലിരിക്കും. നമ്മളെന്ത് മറുപടി പറയണം എന്ന് ആലോചിച്ചുകൊണ്ടാകും നാം മറ്റൊരാളെ കേൾക്കുന്നത്. ജോലിസ്ഥലത്തുണ്ടായ ഒരു വഴക്കും ചുമന്നുകൊണ്ടാകും നമ്മൾ വീട്ടിലേക്ക് കയറിവരുന്നത്. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു ജീവിതത്തിൽ മനസ്സുകൊണ്ട് ജീവിച്ചുകൊണ്ടാകും നാം പ്രിയപ്പെട്ടവർക്കൊപ്പം ഉറങ്ങാൻ കിടക്കുന്നത്.

ശരീരം അവിടെയുണ്ടാകും, എന്നാൽ മനസ്സ് എപ്പോഴും മറ്റെവിടെയോ ആയിരിക്കും.

മനസ്സ് ഒപ്പമില്ലാത്തതുകൊണ്ട് തന്നെ, സാധാരണ ജീവിതം അതിന്റെ ഏറ്റവും മോശമായ രീതിയിൽ വളരെ സാധാരണമായി നമുക്ക് തോന്നാൻ തുടങ്ങുന്നു. ഒരു ഭക്ഷണം വെറുമൊരു ഭക്ഷണം മാത്രമായി ചുരുങ്ങുന്നു. പരിചിതമായ ഒരു ശബ്ദം വെറുമൊരു പശ്ചാത്തല ശബ്ദമായി മാറുന്നു. വീട്ടിലേക്കുള്ള യാത്ര രണ്ട് ഉത്തരവാദിത്തങ്ങൾക്കിടയിലുള്ള വെറുമൊരു ദൂരം മാത്രമാകുന്നു. അരികിലുള്ള മനുഷ്യർ നമ്മുടെ ദിവസങ്ങളിലെ ഫർണിച്ചറുകൾ പോലെയാകുന്നു: എപ്പോഴും അവിടെയുള്ളതുകൊണ്ട് തന്നെ നാം അവരെ ശ്രദ്ധിക്കാതെ പോകുന്നു.

ആ നിമിഷങ്ങളിൽ എന്തൊക്കെയുണ്ടായിരുന്നു എന്ന് വളരെ വൈകിയാകും നാം തിരിച്ചറിയുക.

അടുക്കളയിൽ ആരോ നടക്കുന്ന ശബ്ദം. മറ്റൊരു മുറിയിൽ നിന്ന് ഒരു കുട്ടി വിളിക്കുന്ന ശബ്ദം. യാതൊരു കാരണവുമില്ലാതെ ഒരു സുഹൃത്ത് അയക്കുന്ന മെസ്സേജ്. വീട്ടിലെത്തുമ്പോൾ അവിടെയൊരാൾ കാത്തിരിപ്പുണ്ടല്ലോ എന്ന തോന്നൽ നൽകുന്ന വലിയ ആശ്വാസം. അതൊന്നും അത്ര പ്രധാനപ്പെട്ടതല്ല എന്ന് തോന്നും, ആ ശബ്ദങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാകുന്നതുവരെ.

ഒരു ജീവിതത്തെ പൂർണ്ണമാക്കുന്ന പല കാര്യങ്ങളും അത് സംഭവിക്കുമ്പോൾ വലിയ ബഹളങ്ങളോടെയാകില്ല വരുന്നത്. അത് ഓർത്തുവെക്കേണ്ടത്ര പ്രധാനപ്പെട്ടതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുകയുമില്ല. അതങ്ങനെ ആവർത്തിച്ചുകൊണ്ടേയിരിക്കും, ഒരു ദിവസം അതവസാനിക്കുന്നതുവരെ. അപ്പോഴാകും നമ്മുടെ ജീവിതത്തിന് അതൊരു രൂപം നൽകുന്നുണ്ടായിരുന്നു എന്ന് നാം കാണുക.

ഉള്ളിൽ സമാധാനമുള്ള ഒരാൾ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരാളാകണമെന്നില്ല. സമാധാനമുണ്ടെന്ന് കരുതി സങ്കടങ്ങൾ ഇല്ലാതാകില്ല, അനീതികളെ എളുപ്പത്തിൽ അംഗീകരിക്കാനും കഴിയില്ല. നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്ന ചില അനുഭവങ്ങൾ ഉണ്ടാകും. പാഠങ്ങളായി ചുരുക്കി എഴുതാൻ കഴിയാത്ത ചില നഷ്ടങ്ങളുണ്ടാകും. ചില മനുഷ്യരിൽ നിന്നുള്ള അകലം, അതൊരു കയ്പ്പല്ല, മറിച്ച് വിവേകമായിരിക്കും.

വേദനകളെ ഇല്ലാതാക്കുന്നതല്ല സമാധാനം. ജീവിതം നമ്മോട് സംസാരിക്കുന്ന ഒരേയൊരു ഭാഷ വേദനയുടേതായിരിക്കരുത് എന്ന തീരുമാനമാണത്.

സങ്കടങ്ങളിലൂടെ കടന്നുപോകുമ്പോഴും ഒരാൾക്ക് വൈകുന്നേരത്തെ മനോഹരമായ ആകാശം കാണാൻ കഴിഞ്ഞേക്കാം. ഭയപ്പെട്ടിരിക്കുമ്പോഴും രാത്രി ഭക്ഷണത്തിനിടയിൽ ഒരാൾക്ക് ചിരിക്കാൻ കഴിഞ്ഞേക്കാം. വലിയ അനിശ്ചിതത്വങ്ങൾക്കിടയിലും ഒരു കുടുംബം നാളത്തേക്കുള്ള മേശ ഒരുക്കിവെച്ചേക്കാം. സങ്കടങ്ങൾ തീരുന്നതുവരെ സൗന്ദര്യം എപ്പോഴും പുറത്ത് കാത്തുനിൽക്കാറില്ല.

അവ രണ്ടും മിക്കപ്പോഴും ഒരേ വീട്ടിൽ തന്നെയാകും താമസിക്കുന്നത്.

അതുകൊണ്ടാണ് ഏറ്റവും സമാധാനമുള്ള ആളുകൾ എപ്പോഴും ഏറ്റവും കുറവ് കഷ്ടപ്പാടുകൾ അനുഭവിച്ചവരാകണമെന്നില്ല എന്ന് പറയുന്നത്. കടന്നുപോകുന്ന എല്ലാ വികാരങ്ങൾക്കുള്ളിലും സ്വന്തം വീട് പണിയരുത് എന്ന് പഠിച്ചവരാകാം അവർ.

ദേഷ്യം എന്നത് യഥാർത്ഥമാണെങ്കിലും അത് എക്കാലവും നിലനിൽക്കുന്നതല്ല എന്ന് അവർക്കറിയാം. ഭയം വലിയ ശബ്ദമുണ്ടാക്കുമെങ്കിലും അത് എപ്പോഴും സത്യമാകണമെന്നില്ല എന്ന് അവർക്കറിയാം. മനസ്സിലേക്ക് ഒരു ചിന്ത കടന്നുവന്നതുകൊണ്ട് മാത്രം അത് വിശ്വസിക്കേണ്ടതില്ല എന്ന് അവർക്കറിയാം.

സ്വന്തം മനസ്സിനോടുള്ള എല്ലാ തർക്കങ്ങളിലും അവർ ജയിക്കാറില്ല. മനസ്സിലേക്ക് വരുന്ന എല്ലാ ചിന്തകളെയും അവർ വലിയ ഉപദേശങ്ങളായി എടുക്കാറില്ല എന്ന് മാത്രം.

അതിൽ വലിയൊരു സ്വാതന്ത്ര്യമുണ്ട്.

മനസ്സ് എപ്പോഴും ഓരോ കഥകൾ പറഞ്ഞുകൊണ്ടിരിക്കും. അത് ശൂന്യതകളെ പൂരിപ്പിക്കും, അവസാനങ്ങൾ പ്രവചിക്കും, ഭാവങ്ങളെ വ്യാഖ്യാനിക്കും, പഴയ മുറിവുകൾ ഓർത്തെടുത്ത് പുതിയ മുഖങ്ങളിൽ ചേർത്തുവെക്കും. ഒരു ചെറിയ മൗനത്തെ തിരസ്കരണമായും, ചെറിയൊരു വൈകലിനെ വലിയ ദുരന്തമായും, മറ്റൊരാളുടെ വിജയത്തെ സ്വന്തം പരാജയത്തിനുള്ള തെളിവായും മാറ്റാൻ മനസ്സിന് കഴിയും.

മിക്കപ്പോഴും ഈ കഥകൾ വരുന്നത് നമ്മുടെ സ്വന്തം ശബ്ദത്തിൽ തന്നെയായതുകൊണ്ട് നാം അത് എളുപ്പത്തിൽ വിശ്വസിച്ചുപോകും.

എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചതിനും നാം അതിന് നൽകുന്ന അർത്ഥങ്ങൾക്കുമിടയിൽ ഒരു ചെറിയ അകലം സൃഷ്ടിക്കുകയാണ് സമാധാനം ചെയ്യുന്നത്.

ആ അകലത്തിൽ, മറ്റൊരു സാധ്യത നമുക്ക് മുന്നിൽ തെളിയും.

സുഹൃത്തിന് ഒരുപക്ഷേ നമ്മോട് അകൽച്ചയല്ല, വെറും ക്ഷീണമായിരിക്കാം. കൂടെ ജോലി ചെയ്യുന്ന ആൾ പുറത്ത് പറയാത്ത മറ്റെന്തെങ്കിലും പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാകാം. ഈ ദിവസം കുറച്ചു ബുദ്ധിമുട്ടേറിയതാണെങ്കിലും, ജീവിതം തന്നെ നശിച്ചുപോയിട്ടില്ലാതിരിക്കാം. നമ്മൾ ഒരു അനിശ്ചിതത്വത്തിലാണെങ്കിലും, വഴിതെറ്റിപ്പോയിട്ടുണ്ടാകില്ല.

ഇതുകൊണ്ട് പ്രശ്നങ്ങളൊന്നും തീരുന്നില്ല. എങ്കിലും അവിടെ ഒരു പുതിയ വാതിൽ തുറക്കപ്പെടുന്നു.

ലോകം നമുക്ക് ചുറ്റും മാത്രം കറങ്ങുന്ന ഒന്നല്ല എന്ന് നാം മനസ്സിലാക്കുന്നു. അടഞ്ഞ വാതിലുകളെല്ലാം നമുക്കുള്ള അപമാനമല്ല. എല്ലാ നിശബ്ദതകളും നമ്മെക്കുറിച്ചല്ല. ഓരോ വൈകലുകളും നാം അർഹിക്കുന്നതെന്തോ ജീവിതം നമ്മിൽ നിന്ന് പിടിച്ചുവാങ്ങുന്നതല്ല.

മനുഷ്യർ വീണ്ടും വെറും മനുഷ്യരായി മാറുന്നു, അല്ലാതെ നമ്മുടെ നിരാശകളുടെ കഥയിലെ കഥാപാത്രങ്ങളല്ലാതാകുന്നു.

അവരെ അങ്ങനെ കാണാൻ തുടങ്ങുമ്പോൾ, അഭിനയങ്ങളില്ലാതെ തന്നെ നാം കുറച്ചുകൂടി സൗമ്യരാകുന്നു. നാം കുറച്ചുകൂടി കേൾക്കാൻ തയ്യാറാകുന്നു. ഓരോ മൂർച്ചയുള്ള വാക്കിനും അതേ നാണയത്തിൽ നാം മറുപടി പറയുന്നില്ല. നമുക്കറിയാത്ത കാര്യങ്ങൾക്കായി നാം അവിടെ കുറച്ചിടം ബാക്കിവെക്കുന്നു.

നമ്മുടെ ഉള്ളിലെ ഈ അന്തരീക്ഷം നാം ചിന്തിക്കുന്നതിനേക്കാൾ ദൂരത്തേക്ക് സഞ്ചരിക്കും.

സമാധാനമുള്ള ഒരാൾക്ക് അധികം സംസാരിക്കാതെ തന്നെ ഒരു മുറിയെ മാറ്റാൻ കഴിയും. ദേഷ്യവുമുള്ള ഒരാൾക്കും അത് കഴിയും. നമ്മുടെ ഉള്ളിലെ കാലാവസ്ഥയുമായാണ് നാം അടുക്കളയിലേക്കും മീറ്റിംഗുകളിലേക്കും കാറുകളിലേക്കും ക്ലാസ് മുറികളിലേക്കും ഫോൺ വിളികളിലേക്കും പോകുന്നത്. നാം ഉള്ളിൽ കൊണ്ടുനടക്കുന്നത് പലപ്പോഴും പുറത്തേക്ക് പ്രതിഫലിക്കാറുണ്ട്.

നമ്മുടെ ക്ഷമ മറ്റൊരാൾക്ക് വലിയ ആശ്വാസമായേക്കാം. നമ്മുടെ ഉത്കണ്ഠ അവർക്ക് വിശദീകരിക്കാൻ കഴിയാത്ത ഒരു ഭാരമായി മാറിയേക്കാം. നമ്മുടെ ശ്രദ്ധ മറ്റൊരാൾക്ക് താൻ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടെന്ന തോന്നലുണ്ടാക്കാം. കൂടെയിരിക്കുമ്പോഴും നമ്മുടെ മനസ്സ് മറ്റെവിടെയോ ആണെങ്കിൽ അത് അവരെ വല്ലാതെ ഏകാകികളാക്കാം.

നമ്മുടെ ഉള്ളിലെ ലോകം ഒരിക്കലും പൂർണ്ണമായും നമുക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കില്ല.

എങ്കിലും, സമാധാനത്തെ നമ്മൾ നേടിയെടുക്കേണ്ട മറ്റൊരു ലക്ഷ്യമായി മാറ്റരുത്; നമ്മെത്തന്നെ അളക്കാനുള്ള മറ്റൊരു അളവുകോലായി അതിനെ കാണരുത്. മനുഷ്യരായാൽ എല്ലാറ്റിലും ശാന്തരായിരിക്കാൻ കഴിയില്ല. നമ്മൾ ക്ഷീണിക്കും. നമ്മൾ മോശമായി പ്രതികരിക്കും. ഇന്നലെയെ നമ്മൾ ഇന്നത്തേക്ക് വലിച്ചിഴക്കും. നമ്മുടെ ഭയമാണ് ഇത്രനേരം നമ്മിലൂടെ സംസാരിച്ചതെന്ന് ചിലപ്പോൾ വളരെ വൈകിയാകും നാം തിരിച്ചറിയുക.

അതൊക്കെ ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

പക്ഷേ, ചിലപ്പോഴൊക്കെ ഈ ബഹളങ്ങളെ ചിലത് വന്ന് തടസ്സപ്പെടുത്തും.

പരിചിതമായ ഒരു പാട്ട് കേൾക്കുമ്പോൾ. ആരെങ്കിലും അപ്രതീക്ഷിതമായി തമാശ പറയുമ്പോൾ. നാം ശ്രദ്ധിക്കാൻ മറന്നുപോയ ഒരു പ്രത്യേക കോണിലൂടെ മുറിയിലേക്ക് വെളിച്ചം വരുമ്പോൾ. ഒന്നും പറയാതെ ഒരു കുഞ്ഞ് നമ്മുടെ കയ്യിൽ കയറി പിടിക്കുമ്പോൾ… ചില നിമിഷങ്ങളിലെങ്കിലും മനസ്സ് അതിന്റെ പിടുത്തം വിടും.

ലോകം മാറിയിട്ടില്ല. അത് വീണ്ടും നമുക്ക് മുന്നിൽ തെളിഞ്ഞുവന്നു എന്ന് മാത്രം.

നമുക്ക് സമാധാനമുണ്ടെങ്കിൽ മാത്രമേ ജീവിതം മനോഹരമാകൂ എന്നല്ല, മറിച്ച് നമ്മുടെ ഉള്ളിൽ നമ്മൾ നമ്മളോട് തന്നെ യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഈ സൗന്ദര്യം നമുക്ക് അപ്രാപ്യമായിരിക്കും എന്നതാണ് സത്യം.

അത് ചിലപ്പോൾ നമ്മുടെ വളരെ അടുത്തായിരിക്കും. വളരെ സാധാരണമായിരിക്കാം. എന്നാൽ തിരക്കുകൾ നിറഞ്ഞ ഒരു മനസ്സിന് അതിനെ സ്വീകരിക്കാൻ ഒരിടമുണ്ടാകില്ല.

ചായക്കപ്പ് ചൂടുള്ളതാണ്. വൈകുന്നേരം ശാന്തമാണ്. നമുക്ക് പ്രിയപ്പെട്ട ആരോ ഒരാൾ അവരുടെ ദിവസത്തെക്കുറിച്ച് നമ്മോട് പറയുന്നു. അവിടെ അസാധാരണമായി യാതൊന്നും സംഭവിക്കുന്നില്ല.

എന്നിട്ടും, ആ ഒരു നിമിഷം നമ്മൾ പൂർണ്ണമായും അവിടെത്തന്നെയാണ്.

ആ നിമിഷം മഹത്തായ ഒന്നായി മാറുന്നില്ല. പക്ഷേ അതുതന്നെ ധാരാളമാണെന്ന് നമുക്ക് തോന്നുന്നു.

ഒരുപക്ഷേ സമാധാനത്തിന്റെ ഏറ്റവും സത്യസന്ധമായ രൂപം ഇതായിരിക്കാം: ജീവിതം അവസാനം പൂർണ്ണമായി എന്ന് തോന്നുന്നതിലല്ല; മറിച്ച് ജീവിതത്തെ സ്വീകരിക്കാൻ അത് പൂർണ്ണമാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന് തിരിച്ചറിയുന്നതിൽ.

പുറത്തുള്ള ലോകത്ത് എപ്പോഴും ബഹളങ്ങളുണ്ടാകും, നിരാശകളുണ്ടാകും, മാറ്റങ്ങളുണ്ടാകും. അതിനൊപ്പം തന്നെ വലിയ ശബ്ദങ്ങളില്ലാതെ വരുന്ന കാരുണ്യവും സൗന്ദര്യവും ചെറിയ ചെറിയ ആശ്വാസങ്ങളും അവിടെയുണ്ടാകും.

നമ്മൾ എന്താണ് കാണുന്നത് എന്നത്, നമ്മൾ ഈ കാഴ്ചയിലേക്ക് എന്താണ് കൊണ്ടുവന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

ചില ദിവസങ്ങളിൽ ലോകം ശരിക്കും കഠിനമായിരിക്കും. മറ്റ് ചിലപ്പോൾ, കഠിനമായ ഒരു മണിക്കൂറിലൂടെ നമ്മൾ ലോകത്തെ നോക്കിക്കാണുകയാകാം.

ആ വ്യത്യാസം തിരിച്ചറിയാൻ പഠിക്കുന്നതിൽ വലിയൊരു ആർദ്രതയുണ്ട്.

ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്. Instagram link for some visual updates.

പൂക്കൾ പറിച്ചെടുക്കാതിരുന്ന കൈകൾ

യാതൊരു ചിന്തയുമില്ലാതെയാണ് ഞാൻ ആ പൂക്കൾക്ക് താഴെ എന്റെ കൈകൾ വെച്ചത്. അവയെ പറിച്ചെടുക്കാനായിരുന്നില്ല. വീട്ടിലേക്ക് കൊണ്ടുപോകാനും ആയിരുന്നില്ല. അതിന്റെ ഭാരം അറിയാൻ മാത്രം അത്രയുമടുത്ത് നിൽക്കാൻ…

ഒരു സാധാരണ നിരത്തിനോട് ചേർന്ന്, ആരോടും ഒന്നും ചോദിക്കാതെ അവ അങ്ങനെ വിടർന്നുനിൽക്കുകയായിരുന്നു. കാറുകൾ കടന്നുപോയി. ഇലകളിൽ പൊടിവന്നടിഞ്ഞു. ഉച്ചതിരിഞ്ഞ സമയം മെല്ലെ കടന്നുപോയിക്കൊണ്ടിരുന്നു. എന്നിട്ടും, കാലാകാലങ്ങളായി പൂക്കൾ ചെയ്യുന്നതുപോലെ അവയും ചെയ്തുകൊണ്ടേയിരുന്നു: കണ്ടുനിൽക്കാൻ ആരെങ്കിലും നിൽക്കുമോ ഇല്ലയോ എന്നതൊന്നും വകവെക്കാതെ, ഈ ലോകത്തിന് മുന്നിൽ പൂർണ്ണമായി വിടർന്നുനിൽക്കുക.

കുറച്ചുനേരത്തേക്ക് എന്റെ കൈകൾ അതിനുതാഴെ വെറുതെ ഇരുന്നു. ഇത്ര ചെറിയൊരു പ്രവൃത്തിയിൽ ജീവിതത്തിന്റെ എത്ര വലിയ അർത്ഥമാണ് ഒളിഞ്ഞിരിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു.

ചെറുപ്പത്തിൽ സ്നേഹമെന്നാൽ സ്വന്തമാക്കലാണെന്ന് നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്. എന്തെങ്കിലും മനോഹരമാണെന്ന് കണ്ടാൽ, അത് നമുക്കൊപ്പം കൊണ്ടുപോകാൻ നാം ആഗ്രഹിക്കും. അതൊരു പൂവാകാം, ഒരു നിമിഷമാകാം, ഒരാളാകാം, നമ്മുടെ കുഞ്ഞിന്റെ ഒരു പ്രത്യേക പ്രായമാകാം, അല്ലെങ്കിൽ ജീവിതത്തിലെ ഒരു കാലഘട്ടമാകാം. കാലം അതിനെ മാറ്റുന്നതിന് മുൻപ് അത് എക്കാലത്തേക്കുമായി സൂക്ഷിച്ചുവെക്കാൻ നമ്മൾ കൊതിക്കും.

പക്ഷേ കാലം എല്ലാത്തിനെയും മാറ്റും, നമ്മൾ എത്ര മുറുകെ പിടിച്ചാലും.

ഒരുപക്ഷേ പ്രായമേറുന്നത് ഈ പതുക്കെയുള്ള തിരിച്ചറിവ് കൂടിയാകാം; സ്നേഹമെന്നാൽ എപ്പോഴും പിടിച്ചുവെക്കലല്ല എന്ന വലിയ തിരിച്ചറിവ്. ചിലപ്പോൾ അതൊന്നിനെയും ശല്യപ്പെടുത്താതെ അടുത്തുനിൽക്കലാണ്. കൂടുണ്ടാക്കി അതിലിടാതെ തന്നെ താങ്ങായി നിൽക്കലാണ്. സ്വന്തമാക്കാൻ മനസ്സിന്റെ കോണിൽ എവിടെയോ ഒരിഷ്ടം ബാക്കിയുണ്ടെങ്കിൽക്കൂടി, അവയെ അതിന്റെ യഥാർത്ഥ ഇടങ്ങളിൽ തന്നെ നിൽക്കാൻ അനുവദിക്കലാണ്.

‘ദി ലിറ്റിൽ പ്രിൻസ്’ എന്ന പുസ്തകത്തിൽ അന്റോയിൻ ഡി സെന്റ്-എക്സുപെരി ഇങ്ങനെ എഴുതുന്നുണ്ട്: “നിന്റെ റോസാപ്പൂവിന് വേണ്ടി നീ വെറുതെ കളഞ്ഞ സമയമാണ് ആ പൂവിനെ ഇത്രമേൽ പ്രധാനപ്പെട്ടതാക്കുന്നത്.” ഇതിൽ ആ ‘വെറുതെ കളഞ്ഞ’ എന്ന വാക്ക് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അളന്നെടുക്കാൻ കഴിയുന്ന ഒന്നും ഉണ്ടാക്കാത്ത സമയത്തെയാണ് ഈ ലോകം ‘പാഴാക്കിക്കളഞ്ഞ സമയം’ എന്ന് വിളിക്കുന്നത്. സുഖമില്ലാത്ത ഒരാളുടെ അരികിൽ വെറുതെ ഇരിക്കുന്നത്. ഒരു കുഞ്ഞ് പറഞ്ഞ കഥ തന്നെ വീണ്ടും വീണ്ടും പറയുമ്പോൾ അത് കേട്ടിരിക്കുന്നത്. ഒരിക്കലും പൂവിട്ടേക്കില്ലാത്ത ഒരു ചെടിക്ക് വെള്ളമൊഴിക്കുന്നത്. ഒരുകാലത്ത് വളരെ വേഗത്തിൽ സംസാരിച്ചിരുന്ന നമ്മുടെ അച്ഛനോ അമ്മയോ ഇപ്പോൾ ഒരു വാചകം പൂർത്തിയാക്കാൻ ബുദ്ധിമുട്ടുമ്പോൾ ക്ഷമയോടെ കാത്തുനിൽക്കുന്നത്. എല്ലാവരും ഭക്ഷണം കഴിച്ചെഴുന്നേറ്റ ശേഷവും ആ തീൻമേശയ്ക്കരികിൽ കുറച്ചുനേരം കൂടി ഇരിക്കുന്നത്.

അവിടെ നേട്ടങ്ങളൊന്നുമില്ല. ഒരു ജോലിയും പൂർത്തിയായിട്ടില്ല. അവിടെ നടന്നതിന് തെളിവുകളുമില്ല. എന്നിട്ടും, ഒരു യഥാർത്ഥ ജീവിതം ഉണ്ടാകുന്നത് ഈ മണിക്കൂറുകളിൽ നിന്നാകാം.

ആ റോസാപ്പൂവ് അത്രമേൽ പ്രധാനപ്പെട്ടതാകുന്നത് അതീ ലോകത്തിലെ ഏറ്റവും മികച്ച പൂവായതുകൊണ്ടല്ല; മറിച്ച് അതിനായി ആരോ ഒരാൾ അവിടെ കാത്തുനിന്നതുകൊണ്ടാണ്. അതിന് വെള്ളം വേണ്ടപ്പോൾ അത് തിരിച്ചറിഞ്ഞ ഒരാൾ. അതിന്റെ ഭാവമാറ്റങ്ങളെക്കുറിച്ച് പഠിച്ച ഒരാൾ. ഒരിക്കലും തിരികെ കിട്ടാത്ത സ്വന്തം ജീവിതത്തിൽ നിന്ന് കുറച്ചുസമയം അതിനായി പകുത്തുനൽകിയ ഒരാൾ.

പിന്നീടൊരിക്കലേക്ക് എടുത്തുവെക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ, സ്നേഹത്തിന്റെ ഏറ്റവും പരിശുദ്ധമായ രൂപങ്ങളിലൊന്നാണ് നാം നൽകുന്ന ‘ശ്രദ്ധ’. ഒന്നുകിൽ നിങ്ങൾ അതിപ്പോൾ കാണണം, അല്ലെങ്കിൽ ആ നിമിഷം കടന്നുപോകും.

ഈ ചിത്രത്തിലെ പൂക്കൾ വൈകാതെ കൊഴിഞ്ഞുവീഴും. ചിലതൊക്കെ ഇതിനോടകം വീണുപോയിട്ടുണ്ടാകാം. മറ്റൊരുകൂട്ടം പൂക്കൾ വരും, അതും ഇല്ലാതാകും. ഓരോ പൂവ് കൊഴിയുമ്പോഴും എന്നെന്നേക്കുമുള്ള ഒരു നഷ്ടമായി കരുതി മരം സങ്കടപ്പെടുന്നില്ല. അവസാനിച്ചതിനെയെല്ലാം അത് സ്വതന്ത്രമായി വിട്ടുകളയുകയും ജീവിതം തുടരുകയും ചെയ്യുന്നു.

പക്ഷേ നമ്മൾ എപ്പോഴും അതിന് തയ്യാറാകാറില്ല. നമ്മൾ പഴയ മെസ്സേജുകൾ സൂക്ഷിച്ചുവെക്കും. പഴയ ഫോട്ടോകൾ വീണ്ടും വീണ്ടും നോക്കും. ഇന്നില്ലാത്ത ഒരു മുറിയിൽ പണ്ടെങ്ങോ മുഴങ്ങിക്കേട്ട ഒരു ശബ്ദം നമ്മൾ അത്രമേൽ കൃത്യമായി ഓർക്കും. ഒരുപാട് മാറിയിട്ടും മനുഷ്യരുടെ പഴയ രൂപങ്ങളെ നാമിപ്പോഴും ഉള്ളിൽ ചുമക്കും.

ഒരു കുഞ്ഞ് വളരുമ്പോൾ, പണ്ട് നമ്മെ തിരഞ്ഞെത്തിയ ആ ചെറിയ കൈകൾ പതുക്കെ നമ്മെ വിട്ടുപോകാൻ തുടങ്ങും. പ്രായമേറുമ്പോൾ, ഒരിക്കലും തളരില്ലെന്ന് നാം കരുതിയ അച്ഛനോ അമ്മയോ വല്ലാതെ ദുർബലരാകും. സൗഹൃദങ്ങളുടെ രൂപം മാറും. ഒരു വീട് നമ്മൾ ഉപേക്ഷിച്ചുപോകും. കണ്ണാടിയിലെ മുഖം, എന്നോ ഒരിക്കൽ നാം വിദൂരമെന്ന് കരുതിയ മറ്റാരുടെയോ മുഖമായി മാറും.

ചേർത്തുപിടിക്കാൻ ശ്രമിക്കുന്നതിൽ വലിയൊരു സ്നേഹമുണ്ട്. എന്നാൽ എപ്പോഴാണ് കൈകൾ തുറന്നുനൽകേണ്ടതെന്ന് പഠിക്കുന്നതിലുമുണ്ട് വലിയൊരു സ്നേഹം.

റെയ്നർ മരിയ റിൽക്കെ ‘ലെറ്റേഴ്സ് ടു എ യങ് പോയറ്റ്’ എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്: “ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സ്നേഹിക്കുക എന്നത്: ഒരുപക്ഷേ നമ്മുടെ കടമകളിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണത്.”

അതത്ര ബുദ്ധിമുട്ടുള്ളതാകാൻ കാരണം, യഥാർത്ഥ സ്നേഹം ‘എനിക്ക് നിന്നെ എങ്ങനെ സ്വന്തമാക്കാം’ എന്ന് മാത്രമല്ല ചോദിക്കുന്നത്. അത് ഇങ്ങനെ കൂടി ചോദിക്കേണ്ടതുണ്ട്: നിന്നെ എന്റെ സ്വന്തമാക്കി മാറ്റാതെ തന്നെ, എങ്ങനെ എനിക്ക് നിന്റെ കൂടെ നിൽക്കാൻ കഴിയും? നീ എന്തായിത്തീരണമെന്ന് തീരുമാനിക്കാതെ തന്നെ എനിക്ക് നിന്നെ എങ്ങനെ കരുതാൻ കഴിയും? പണ്ടത്തെ നിന്നെ എപ്പോഴും തിരയുന്നതിന് പകരം, ഇന്നത്തെ നിന്നെ എനിക്ക് എങ്ങനെ ആദരിക്കാൻ കഴിയും?

ആ പൂക്കൾക്ക് താഴെ വെച്ച എന്റെ കൈകൾക്ക് വളരെ എളുപ്പത്തിൽ അവയെ ചുറ്റിപ്പിടിക്കാമായിരുന്നു. അതിന് പകരം, അത് തുറന്നുതന്നെയിരിന്നു.

നമ്മുടെ ജീവിതത്തിലും അത്തരമൊരു കൈ ആവശ്യമുള്ള ആളുകളുണ്ടാകാം. മുറുകെ പിടിക്കുന്നതോ, എപ്പോഴും തിരുത്തുന്നതോ, നിയന്ത്രിക്കുന്നതോ ആയ ഒന്നല്ല. മറിച്ച് അരികിൽ നിൽക്കുന്ന ഒരു കൈ. അവർക്കായി ഇടമൊരുക്കുന്ന ഒരു കൈ. ജീവിതത്തിന്റെ ഭാരം താങ്ങാൻ ബുദ്ധിമുട്ടുമ്പോൾ അവർക്ക് താഴെ ഒരു താങ്ങായി നിൽക്കുന്ന ഒരു കൈ.

ചിലപ്പോൾ നമുക്ക് നമ്മളോട് തന്നെ വേണ്ടതും അതാകാം. പെട്ടെന്ന് പൂവിടണം എന്ന് വാശിപിടിച്ച് സ്വന്തം ജീവിതത്തെ വല്ലാതെ വലിച്ചുനീട്ടാതിരിക്കുക. മറ്റുള്ളവരുടെ കാലഘട്ടങ്ങളുമായി നമ്മുടെ ജീവിതത്തെ അളക്കുന്നത് നിർത്തുക. നമ്മൾ പൂവിടുന്ന കാലങ്ങളുണ്ടെന്നും, കാത്തിരിക്കേണ്ട കാലങ്ങളുണ്ടെന്നും, എല്ലാം നഷ്ടപ്പെട്ട് ശൂന്യമായി നിൽക്കുന്ന കാലങ്ങളുണ്ടെന്നും തിരിച്ചറിയുക.

ഇതിനൊന്നിനും ആ മരം ആരോടും മാപ്പ് ചോദിക്കാറില്ല. അതിലെ വേരുകളിൽ അത് അടിയുറച്ചുനിൽക്കുക മാത്രം ചെയ്യുന്നു.

ആ ഉച്ചതിരിഞ്ഞ നേരത്ത് ഞാൻ ആ പൂക്കളെ എന്നോടൊപ്പം കൊണ്ടുപോയില്ല. ആർക്കും സ്വന്തമാകാതെ, ആ സൂര്യന് താഴെ, അവ എവിടെയായിരുന്നോ അവിടെത്തന്നെ ഞാൻ അവയെ ബാക്കിവെച്ചു. എന്നാൽ ആ നിമിഷത്തെ ഞാൻ എന്നോടൊപ്പം കൂട്ടി. ഒരുപക്ഷേ അതുമതിയാകും.

മായുന്നതിന് മുൻപ് മനോഹരമായതിനെയെല്ലാം വാരിക്കൂട്ടുകയെന്നതാകില്ല നമ്മുടെ ലക്ഷ്യം. മറിച്ച്, അവ ഇവിടെയുള്ളപ്പോൾ ആരും കാണാതെ അവ കടന്നുപോകാതിരിക്കാൻ പാകത്തിൽ അത്രമേൽ സാന്നിധ്യമുള്ളവരായി നാം മാറുക എന്നതാകാം.

സൗന്ദര്യത്തിന് ചുറ്റും വേണമെങ്കിൽ ഒരു കൈക്ക് ഇറുകെപ്പിടിക്കാം. അല്ലെങ്കിൽ അതിനുതാഴെ തുറന്നുതന്നെയിരിക്കാം. രണ്ടാമത്തേതാണ് സ്നേഹത്തോട് കൂടുതൽ അടുത്തുനിൽക്കുന്നതെന്ന് ഞാൻ ചിന്തിച്ചുതുടങ്ങുന്നു.

ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.

വിത്തിനറിയാവുന്ന ചിലതുണ്ട്

ജനാലപ്പടിയിൽ ജീവന്റെ യാതൊരു ലക്ഷണവുമില്ലാതെ ഞാനൊരു ചെടിച്ചട്ടി കുറെക്കാലം സൂക്ഷിച്ചിരുന്നു. എന്തിനാണ് ഞാനത് അവിടെ വെച്ചിരിക്കുന്നതെന്ന് പോലും എനിക്കോർമ്മയുണ്ടായിരുന്നില്ല. അതിലെ മണ്ണ് വരണ്ടുണങ്ങി, വിളറിയിരുന്നു. ഒരു പ്രതീക്ഷയുമില്ലാതെ, വെറുമൊരു കുറ്റബോധത്തിന്റെ പേരിൽ മാത്രമാണ് ഞാൻ അതിൽ വെള്ളമൊഴിച്ചിരുന്നത്. എന്നാൽ തികച്ചും സാധാരണമായ ഒരു പ്രഭാതത്തിൽ, എന്റെ ശ്രദ്ധ മറ്റെന്തിലോ ആയിരുന്ന ഒരു നിമിഷത്തിൽ, അവിടെയൊരു പച്ചപ്പ് തലനീട്ടി.

മാറ്റങ്ങളുടെ പടിവാതിലുകൾ അങ്ങനെയാണ്. അവ വരവറിയിച്ചുകൊണ്ടല്ല തുറക്കപ്പെടുന്നത്.

കാലവും വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്. ഒരു തത്വശാസ്ത്രമായല്ല, മറിച്ച് നാമെല്ലാവരും വളരെ മോശമായി മാത്രം കൈകാര്യം ചെയ്യുന്ന ഒരു ദൈനംദിന ശീലമെന്ന നിലയിൽ. എപ്പോഴെങ്കിലും ഈ അവസ്ഥകൾ മാറുമെന്നും, ജീവിതത്തിലെ കഠിനമായ ഋതുക്കൾ എക്കാലവും അങ്ങനെതന്നെ നിന്നിട്ടില്ലെന്നും നമ്മുടെയുള്ളിലെവിടെയോ നമുക്കറിയാം. നമ്മളിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലങ്ങളെയും നാം ഇതിനോടകം അതിജീവിച്ചിട്ടുണ്ടെന്നും അറിയാം. എന്നിട്ടും, നീണ്ട ഒരു ശൈത്യകാലത്തിന്റെ മരവിപ്പിൽ നിൽക്കുമ്പോൾ ഈ അറിവുകളൊന്നും നമ്മെ സഹായിക്കുന്നില്ല. അറിവ് ഒരിടത്തും, ആശ്വാസം മറ്റൊരിടത്തുമായി നിൽക്കുന്നു. അവയ്ക്കിടയിലുള്ള ആ ദൂരത്തിലാണ് നമ്മുടെ സങ്കടങ്ങളത്രയും ജീവിക്കുന്നത്.

അറബിയിൽ ‘സബർ‘ (sabr) എന്നൊരു വാക്കുണ്ട്. സാധാരണയായി ‘ക്ഷമ’ എന്നാണ് അതിനർത്ഥം പറയാറുള്ളതെങ്കിലും, ആ വാക്കിന്റെ യഥാർത്ഥ ആഴം ഉൾക്കൊള്ളാൻ അതിന് കഴിയില്ല. ‘സബർ’ എന്നത് ഒരുതരം അടിയുറച്ചുനിൽപ്പാണ്. തകർന്നുവീഴാൻ ഏറ്റവും എളുപ്പമുള്ളൊരു നിമിഷത്തിൽ, അതിന് നിന്നുനൽകാതെ പിടിച്ചുനിൽക്കാൻ തീരുമാനിക്കുന്ന ഒരു അവസ്ഥ. എല്ലാം സുഗമമായി പോകുന്ന ഒരാളുടെ ക്ഷമയല്ല അത്; മറിച്ച്, ഒന്നും ശരിയല്ലാത്ത അവസ്ഥയിലും അവിടെത്തന്നെ തുടരാൻ തീരുമാനിക്കുന്ന ഒരാളുടെ ക്ഷമയാണത്.

ഈ പേര് പോലുമറിയാതെ നമ്മളിൽ പലരും ‘സബർ’ ശീലിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ഞാൻ അങ്ങനെ ചെയ്യാറുണ്ട്, അല്ലെങ്കിൽ അതിന് ശ്രമിക്കാറുണ്ട്. ചില ദിവസങ്ങളിൽ ഞാൻ അതിൽ പൂർണ്ണമായും പരാജയപ്പെടും.

ഞാൻ ആഗ്രഹിക്കുന്നതിനേക്കാൾ വേഗത്തിൽ എനിക്ക് ക്ഷമ നശിക്കാറുണ്ട്. കാര്യങ്ങൾ മുന്നോട്ട് പോകാതിരിക്കുമ്പോൾ, പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാതിരിക്കുമ്പോൾ, ഉള്ളിലെ നീറുന്ന വേദന വല്ലാതെ നീണ്ടുപോകുമ്പോൾ… അതൊരു കൂർത്ത മുനയായി മാറുന്നത് ഞാൻ അറിയാറുണ്ട്. പറയാനാഗ്രഹിക്കാത്ത പലതും ഞാൻ പറഞ്ഞിട്ടുണ്ട്. വിശാലമാകേണ്ടയിടത്ത് ഞാൻ ചുരുങ്ങിപ്പോയിട്ടുണ്ട്. ചൂട് പകരേണ്ടിയിരുന്ന എന്റെയുള്ളിലെ തീ, പലതിനെയും ചുട്ടെരിച്ചിട്ടുണ്ട്. ഇതൊരു കുറ്റസമ്മതമല്ല, എന്നെക്കുറിച്ചുള്ള സത്യസന്ധമായ ഒരു വിലയിരുത്തൽ മാത്രമാണ്. നിശ്ചലമായിരിക്കേണ്ടതിന്റെ വിലയറിയാമായിരുന്നിട്ടും ഞാൻ അസ്വസ്ഥനാകാറുണ്ട്. കാര്യങ്ങളെ ദീർഘവീക്ഷണത്തോടെ കാണാൻ ശ്രമിക്കുമ്പോഴും, പെട്ടെന്നുള്ള തിരിച്ചടികളിൽ ഞാൻ പതറിപ്പോകാറുണ്ട്.

പക്ഷേ, അതിൽ തെറ്റില്ലെന്ന് ഞാൻ കരുതുന്നു. വളരെ മനോഹരമായ ഒരു ആശയം ഉള്ളിൽ കൊണ്ടുനടക്കുമ്പോഴും, അത് പ്രാവർത്തികമാക്കുന്നതിൽ നമുക്ക് പരാജയപ്പെടാം. കുറച്ചുകൂടി നന്നാകണം എന്ന ആ ആഗ്രഹം തന്നെ, പുതിയൊരു മനുഷ്യനായി മാറുന്നതിന്റെ ഒരു തുടക്കമാണ്.

എന്നിലും എനിക്ക് പ്രിയപ്പെട്ടവരിലും ഞാൻ കണ്ടിട്ടുള്ള ഒരു കാര്യമുണ്ട്. മാറ്റങ്ങൾക്കായി കാത്തിരിക്കുന്നത് കണ്ടാൽ, എവിടെയോ കുടുങ്ങിക്കിടക്കുകയാണെന്നേ പലപ്പോഴും തോന്നൂ. പുറത്തുനിന്ന് നോക്കുന്നവർക്കും, ചിലപ്പോൾ നമുക്ക് തന്നെയും അങ്ങനെ തോന്നും. അത്യാവശ്യമായ ഒരു മാറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണോ, അതോ എന്നോ അവസാനിക്കേണ്ടിയിരുന്ന ഒന്നിനെ നാം വെറുതെ വലിച്ചുനീട്ടുകയാണോ എന്ന് എപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. ആ അനിശ്ചിതത്വം വലിയൊരു ഭാരമാണ്. ഇതിൽ ഏത് കാത്തിരിപ്പിലൂടെയാണ് നാം കടന്നുപോകുന്നത് എന്നറിയാത്ത അവസ്ഥ എത്രമാത്രം തളർത്തുന്നതാണെന്ന് ആരും അധികം സംസാരിക്കാറില്ല.

എന്നാൽ പൂക്കൾക്കും ഇതൊന്നും അറിയില്ലല്ലോ. ജനുവരിയിലെ ഇരുട്ടിൽ മണ്ണിനടിയിൽ കിടക്കുന്ന ഒരു വിത്തിന്, വസന്തത്തിന്റെ ചൂട് വരുന്നുണ്ടോ എന്ന് അറിയില്ല. ഒരു തെളിവുമില്ലാതെ, ഒരാശ്വാസവാക്കുമില്ലാതെ, ആരും കാണാതെ ആ ഇരുട്ടിൽ അത് ജീവന്റെ ഒരു തുടിപ്പ് കാത്തുവെക്കുക മാത്രമാണ് ചെയ്യുന്നത്.

ഒരുപക്ഷേ വിശ്വാസത്തെക്കുറിച്ച് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല നിർവ്വചനം ഇതായിരിക്കും. ഫലങ്ങളെക്കുറിച്ചുള്ള ഉറപ്പല്ല അത്, മറിച്ച് എപ്പോഴെങ്കിലും പൂവിടും എന്ന വിശ്വാസത്തിൽ ആ രൂപത്തിൽ തന്നെ തുടരാനുള്ള ഒരു മനസ്സാണ്.

സങ്കടങ്ങളുടെ കാര്യവും വളരെ വിചിത്രമാണ്. അതിലൂടെ കടന്നുപോകുമ്പോൾ, അതൊരു കെട്ടിടം പോലെ നമുക്ക് ചുറ്റും നിൽക്കുന്നതായി തോന്നും. ആ കെട്ടിടത്തിനുള്ളിലെ ഒരു വസ്തുവല്ല, മറിച്ച് കെട്ടിടം തന്നെയാണ് സങ്കടമെന്ന് തോന്നും. അത് മാറ്റിയാൽ ഭിത്തികൾ തകർന്നുവീഴുന്നതുപോലെ. അങ്ങനെ നാം വളരെ കരുതലോടെ അതിനുചുറ്റും നടക്കുന്നു, അതിനുചുറ്റും ജീവിക്കുന്നു, ആ സങ്കടത്തിന്റെ അതിരുകൾക്കുള്ളിൽ നാം നമ്മുടെ ദിനചര്യകൾ ചിട്ടപ്പെടുത്തുന്നു. എന്നാൽ ഒരു ദിവസം നാം തിരിച്ചറിയും, ആ സങ്കടത്തെ ചുറ്റിപ്പറ്റിയുള്ള നടത്തം നാം അവസാനിപ്പിച്ചിരിക്കുന്നു എന്ന്. അത് അവിടെത്തന്നെ കാണുമായിരിക്കും, പക്ഷേ ഇപ്പോൾ അതൊരു കെട്ടിടമല്ല. അതെപ്പോഴാണ് മാറിയതെന്ന് നമുക്ക് ഓർമ്മയുണ്ടാകില്ല. നമ്മൾ മറ്റെന്തോ നോക്കിനിൽക്കുകയായിരുന്നു.

ഇതൊരു ആശ്വാസവാക്കാണെന്ന് ഞാൻ കരുതുന്നില്ല. ഇതൊരു സത്യം മാത്രമാണ്.

അവസാനം, ഞാൻ എപ്പോഴും തിരികെയെത്തുന്ന ഒരു ചിന്തയുണ്ട്. വളരെ ലളിതമായ ഒന്ന്. ആദ്യം കൃതജ്ഞത. പിന്നെ ക്ഷമ. അതിനുശേഷം വിശ്വാസം. ഇതൊരു ഫോർമുലയല്ല. തിരിഞ്ഞുനോക്കുമ്പോൾ മാത്രം വെളിപ്പെടുന്ന ഒരു തുടർച്ചയാണിത്. പഴയ കാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ ചിന്തിക്കും: “ഓ, അതായിരുന്നു ആ വർഷങ്ങൾ. എനിക്കറിയാതെ തന്നെ ഞാൻ അത് ചെയ്യുകയായിരുന്നു.”

ഏറ്റവും ആവശ്യമുള്ള സമയത്ത് കണ്ടെത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് കൃതജ്ഞത. അതുകൊണ്ടാണ് അത് ആദ്യമായി വരേണ്ടത് എന്ന് ഞാൻ പറയുന്നത്. അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് മറ്റെന്തിനെങ്കിലും വളരാൻ പാകത്തിൽ മണ്ണിനെ മയപ്പെടുത്താൻ അതിന് മാത്രമേ കഴിയൂ എന്നതുകൊണ്ടാണ്.

ഞാനിപ്പോഴും ഇത് പഠിച്ചുകൊണ്ടിരിക്കുകയാണ്. അപൂർണ്ണമായി, ആവർത്തിച്ച്, ചിലപ്പോഴൊക്കെ അബദ്ധങ്ങളിലൂടെ. പക്ഷേ ഇതൊക്കെ ഇപ്പോഴും എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പ്രതിസന്ധികളിൽ കുറച്ചുകൂടി ശാന്തതയുള്ള, ചൂടേറുമ്പോൾ പതറാത്ത, ബുദ്ധിമുട്ടുകളെ ഉൾക്കൊള്ളാൻ മനസ്സിൽ കുറച്ചുകൂടി ഇടമുള്ള ഒരാളായി മാറണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹം തന്നെ വലിയൊരു കാര്യമാണ്. അതൊരു ലക്ഷ്യസ്ഥാനമല്ല, മറിച്ച് ഒരു മുന്നേറ്റമാണ്. മുന്നോട്ട് പോകാൻ ഒരുപക്ഷേ അതുതന്നെ ധാരാളമായിരിക്കും.

ജനാലപ്പടിയിലെ ആ ചെടി ഇപ്പോൾ കുറച്ചുകൂടി വളർന്നിട്ടുണ്ട്. അതിന്റെ പേരെന്താണെന്ന് എനിക്കറിയില്ല. ഞാൻ അന്വേഷിച്ചിട്ടുമില്ല. എനിക്കതിഷ്ടമാണ്. പൂർണ്ണമായി മനസ്സിലാക്കാതെ തന്നെ ഒന്നിനെ ചേർത്തുപിടിക്കുക, എന്നിട്ടും അത് നമ്മോടൊപ്പം ജീവിക്കുന്നത് നോക്കിനിൽക്കുക… അതൊരു വല്ലാത്ത അനുഭവം തന്നെയാണ്.

ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.